എതിർ താരത്തെ ഫൗൾ ചെയ്തതിന് പിന്നാലെ ഇന്‍റർനാഷണൽ ക്ലബ്ബിന്‍റെ ഡിഫൻഡർ വിക്ടർ ഗബ്രിയേലിന് അപൂർവ ശിക്ഷ വിധിയുമായി ബ്രസീലിയൻ കായിക കോടതി. മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് ഒപ്പം പരിക്കേറ്റ താരം അതിൽ നിന്ന് മുക്തി നേടി പരിശീലനത്തതിന് ഇറങ്ങുന്നത് വരെ സസ്‌പെൻഷനുമാണ് കോടതി വിധിച്ചിരിക്കുന്നത്. കൂടാതെ, ശിക്ഷയുടെ കാലയളവ് പരമാവധി ആറ് മാസം വരെ ആയിരിക്കുമെന്നും കോടതി വ്യക്തമാക്കുന്നുണ്ട്.
ബ്രസീലിയൻ സീരി എ ലീഗിലായിരുന്നു ഈ ശിക്ഷാവിധിക്ക് ആസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. ഫൗളിന് ഇരയായ പെക്കിന്‍റെ ഇടതുകാലിലെ അസ്ഥിക്ക് സാരമായ പരിക്കുണ്ട്. ഫൗൾ നടന്ന ഉടനെ തന്നെ റഫറി വിക്ടർ ഗബ്രിയേലിന് ചുവപ്പ് കാർഡും വിധിച്ചിരുന്നു. അമേരിക്കൻ ലീഗായ എംഎൽഎസിലെ എൽഎ ഗാലക്സിയിൽ നിന്ന് അടുത്തിടെ ക്രൂസെയ്‌റോയിലേക്ക് പെക്ക് കൂടുമാറിയത്. തന്റെ പുതിയ തട്ടകത്തിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെയായിരുന്നു സംഭവം അരങ്ങേറിയതും.
സംഭവത്തിൽ വിക്ടർ ഗബ്രിയേൽ കോടതിക്ക് മുന്നിൽ വച്ച് തന്നെ മാപ്പ് പറഞ്ഞിരുന്നു. കൂടാതെ ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകുമെന്നും വ്യക്തമാക്കിയിരുന്നു. കോടതിയുടെ ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകാനാണ് നിലവിലെ ഇന്‍റർനാഷണൽ ക്ലബ്ബിന്‍റെ തീരുമാനം.
